P.VIJAYAKUMAR

Friday, July 20, 2012

തോന്നലുകൾ


നിന്നെ ഞാൻ കണ്ടതാണിന്നും –
നെഞ്ചിൽ ജീവിക്കുന്ന തോന്നൽ!
പാട്ടിന്റെ പക്ഷിയെത്തുമ്പോൾ
കേൾക്കുന്നുവെന്നൊരു തോന്നൽ.
വറ്റും പുഴയൊഴുകുമ്പോൾ,
വെള്ളം കവിഞ്ഞെന്നു തോന്നൽ.
ഇറ്റും മഴത്തുള്ളിയിൽ ഞാൻ
ഇറ്റുന്നുവെന്നൊരു തോന്നൽ.
 രാത്രിയോർത്തെത്തും നിലാവിൽ
വെട്ടമുണ്ടെന്നൊരു തോന്നൽ.
കൊല്ലും കടമ്പകളൊക്കെ
ഇല്ലാത്തതാണെന്ന തോന്നൽ.
പുഞ്ചിരിക്കോലായിലെന്നും
നമ്മളാണെന്നൊരു തോന്നൽ.
പ്രാണന്റെ നീലമേഘത്തിൽ
നക്ഷത്രമുണ്ടെന്ന തോന്നൽ.
പാതിരാമുറ്റത്തിലെങ്ങോ
പാതയുണ്ടെന്നെന്റെ തോന്നൽ.
പാതവിളക്കിൻ നദിയിൽ
പാലമുണ്ടെന്നൊരു തോന്നൽ.
നേരിന്റെ നേരായ്ത്തുടങ്ങി
നാഡി പിളർക്കുന്ന തോന്നൽ.
ചോരയിലുയിർക്കുന്ന തോന്നൽ.
ഓർമ്മ തൻ ശ്വാസമാം തോന്നൽ.
എല്ലാമറിയാനിറങ്ങി
എത്താതെയെത്തുന്ന തോന്നൽ

ജീവിച്ചുവെന്നൊരു തോന്നൽ -
തീയിൽ മരിക്കാത്ത തോന്നൽ.

Saturday, July 7, 2012

വേനൽ


 ഏഴു മണിയുടെ ബസ്സ്‌
ഇനിയും വരാത്തതെന്തു കൊണ്ട്‌?
കാലം കത്തിത്തുടങ്ങുന്നു.
ഒപ്പം ഞാനും.
വെയിലിന്‌ ഈ നേരത്തും അഞ്ചു പത്തി....

എട്ടു മണിയുടെ ബസ്സ്‌
എത്താത്തതെന്തു കൊണ്ട്‌?
ഇലകൾ വാടുന്നു.
ചിന്തയുടെ ചില്ലകളിൽ
സംഭ്രാന്തിയുടെ കലമ്പൽ.

ഒമ്പതു മണിയുടെ ബസ്സും വന്നില്ല.
കാറ്റിന്റെ ചിറകുകൾക്ക്‌ സൂര്യാഘാതം.
ഇനിയുമെന്തിന്‌?
കുന്നിൻപുറത്തെ എന്റെ വീട്ടിലേക്ക്‌
ഞാൻ തിരികെ നടന്നു കയറി.

മേലെയെത്തി നോക്കുമ്പോൾ
മൂന്നു ബസ്സും ഒരുമിച്ചു താഴെ.
എന്നെക്കൂടാതെ അവ പാഞ്ഞു പോയി.