P.VIJAYAKUMAR

Monday, September 26, 2016


നിലാവ്‌

അലയും കാറ്റിനെ
സുഗന്ധമാക്കണം.
പടർവ്വള്ളിക്കകം
കരുത്തു പാകണം.
വെറും ചെടികളെ
മഹാവൃക്ഷങ്ങളാ-
യുണർത്തണം; ചാരെ-
യൊടുങ്ങാ ശോകത്തി-
ന്നിരവിലാഴുമീ
കരിങ്കൽപ്പാളിയെ
അഹല്യയാക്കണം.

മണൽത്തരികൾ തൻ
വിളക്കിൽ നക്ഷത്ര-
ത്തിരി കൊളുത്തണം.

ഇടവഴി മഹാ
                      പഥമായ്‌ മാറ്റണം.
കുരുന്നു പൂക്കൾ തൻ
പ്രഭാതമെത്തണം.

വെറും മനസ്സിനെ-
യനന്തമാക്കണം.
വെറും കരങ്ങളെ
ചിറകായ്‌ മാറ്റണം!

അകങ്ങളിൽ നിറ-
ഞ്ഞുണർന്നു കത്തണം,
തെളിക്കണം, പൊട്ടി-
ത്തകരുമെന്നെ നീ!-
എനിക്കു രാത്രി തൻ
കിനാമേഘങ്ങളേ!
എനിക്കെന്നക്ഷര
നിലാപ്രപഞ്ചമേ!