പകൽ,
വർണ്ണാംബരം
വകഞ്ഞു മാറ്റി
മണ്ണിനെപ്പുണരുന്നു.
വാതിൽപ്പടിയിൽ കിടന്നുറങ്ങുന്നവനെ
വിളിച്ചുണർത്തി ഞാൻ.
എനിക്കിങ്ങനെയൊക്കേ പറ്റൂ എന്ന്
അവൻ
ചെരിഞ്ഞെണീറ്റു.
അവന്റെ വിരൽത്തുമ്പുകളിൽ ഉറക്കം.
കാതിലും, കാലിലും ഉറക്കം.
കണ്ണീർ വറ്റിയ ചിന്തകളിൽ
എരിഞ്ഞു നിൽക്കുന്നു ഉറക്കം...
തിരിഞ്ഞു നടക്കുമ്പോൾ അഞ്ചു രൂപ ചോദിക്കാനും അവൻ
മറന്നില്ല.
വഴിയോരത്തെ മരങ്ങളിൽ ഉറക്കം പുകഞ്ഞു നിൽക്കുന്നു.
ഇലത്തുമ്പുകളിൽ ഇറ്റുനിൽക്കുന്ന ഉറക്കം.
വഴിയിലൂടെ ഇഴഞ്ഞു പോയ ചക്രങ്ങളിൽ ഉറക്കം.
താഴു തുറന്ന് അകത്തേക്കു കടക്കാൻ നോക്കുമ്പോൾ,
താക്കോലിലും കണ്ടു ഉറക്കത്തിന്റെ ഇരുട്ട്,.
ഈ നാടിന് ഇങ്ങനെയൊക്കെയേ പറ്റൂ എന്ന്
അത്യുന്നതങ്ങളിലെങ്ങോ നിന്ന് പല്ലി ചിലച്ചു.
അകലുകയായിരുന്ന അവൻ തിരികെ വന്നു.
ഒരു അഞ്ചു രൂപ കൂടി വേണം.
എന്തെങ്കിലും കഴിച്ചിട്ട്...
ഞാനവന്റെ പേരന്വേഷിച്ചു.
പ്രകാശം –
അവൻ പറഞ്ഞു.