P.VIJAYAKUMAR

Sunday, September 22, 2013

സമയം


ജനനസാഗരത്തിരകൾ കീറി ഞാൻ
സമയപൂർവ്വവൻകരയിലെത്തണം.

മിഴികളിൽ നിഴൽ,
ഉയിരിൽച്ചങ്ങല.
പിടിതരാവാക്കിന്നഭൗമനർത്തനം.

സമയമില്ലെനിക്കിവിടെയൊന്നിനും.
സമയമാണു പോൽ സകലകാരണം!


Sunday, March 24, 2013

മഴ


ഇന്നും മഴ പെയ്തില്ല.
ഇവിടെയിക്കൊച്ചു തളിരിൽ വിണ്ണിന്റെ
മദകരസ്പർശം ചിലമ്പി വീണില്ല.
മണലിൽ ജീവന്റെ തുടിയുണർന്നില്ല.

ചുവന്ന കണ്ണുകൾ പുകഞ്ഞു കണ്ണീരി-
ന്നുറവയെങ്ങെന്നു തിരഞ്ഞു മേഘങ്ങൾ
ഇടറി മായുന്നു.

ഒടുവിലിറ്റിയ തരിവെളിച്ചവുമൊഴിഞ്ഞു,
കാണാത്ത കനികൾ തേടുവോർ മറഞ്ഞു,
വീഥികളയവിറക്കുന്നു.
വരണ്ട പാടം പാർത്തിരുണ്ട കൂരയി-
ലണഞ്ഞ സാധുവോ
മിഴിയിലെത്താരം തുടച്ചു നിൽക്കുന്നു.

എവിടെ നിന്നു നാം കിനാവിൻ തന്ത്രികൾ
തകർന്ന കാട്ടിലപ്പതിരു പോൽ വീണു
കുമിഞ്ഞൊരിത്തീരത്തണഞ്ഞു?
പേമഴ തിരയും നാൾകളിലറിഞ്ഞു നാം
മഞ്ഞിൻ കടുപ്പം, ചുണ്ടിൽ വ-
ന്നുറഞ്ഞൊരുപ്പിന്റെ ചവർപ്പ്‌,
താണ്ടിയോരനന്തദൂരത്തിന്നെരിവ്‌,
പാതിരാച്ചിതയിലങ്ങെങ്ങോ
കരിഞ്ഞ സ്നേഹത്തിൻ തരികൾ,
വേനലിൻ പുകയിൽ മങ്ങിയ
സുകൃതബോധവും,
വിയർപ്പും രക്തവുമടിഞ്ഞ പാതയും....

പരക്കെ വാനിടമിരുണ്ടു രാത്രി ത-
ന്നലക്കാറ്റു ചുറ്റും തെറിച്ചു നീങ്ങുമ്പോൾ,
വിളർത്ത മേഘത്തിൻ മുഖത്തു വൻപുക-
യടിഞ്ഞു കണ്ണീരിന്നുറഞ്ഞു വീഴുമോ?

ഇനിയുമെന്തിന്നു വിളിക്കുന്നെന്നെ നീ?

കടുത്ത ദാഹത്തിൻ തിളയ്ക്കും ജ്വാലകൾ
വരണ്ട മണ്ണിന്റെ ജരാനരകളും...

എവിടെയോ ദൂരെച്ചിലമ്പുകൾ കെട്ടി-
യുണർന്നു കൊള്ളിയാൻ പലവുരു മിന്നി,
തണുത്ത വെൺചിറകലച്ചു, പച്ചില-
ക്കുരുന്നുകൾ ഞെട്ടി വിറയ്ക്കവേ, മഴ-
യുദിച്ചെന്നോ? യാത്രയ്ക്കൊരുങ്ങെന്നോ? നോക്കൂ,
തിരയുവാൻ മാത്രം ജനിച്ചെന്നോ നമ്മൾ?
ഇനിയുമെന്തിനു വിളിക്കുന്നെന്നെ നീ?