ഇന്നും മഴ പെയ്തില്ല.
ഇവിടെയിക്കൊച്ചു
തളിരിൽ വിണ്ണിന്റെ
മദകരസ്പർശം ചിലമ്പി
വീണില്ല.
മണലിൽ ജീവന്റെ തുടിയുണർന്നില്ല.
ചുവന്ന കണ്ണുകൾ
പുകഞ്ഞു കണ്ണീരി-
ന്നുറവയെങ്ങെന്നു
തിരഞ്ഞു മേഘങ്ങൾ
ഇടറി മായുന്നു.
ഒടുവിലിറ്റിയ തരിവെളിച്ചവുമൊഴിഞ്ഞു,
കാണാത്ത കനികൾ തേടുവോർ
മറഞ്ഞു,
വീഥികളയവിറക്കുന്നു.
വരണ്ട പാടം പാർത്തിരുണ്ട
കൂരയി-
ലണഞ്ഞ സാധുവോ
മിഴിയിലെത്താരം
തുടച്ചു നിൽക്കുന്നു.
എവിടെ നിന്നു നാം
കിനാവിൻ തന്ത്രികൾ
തകർന്ന കാട്ടിലപ്പതിരു
പോൽ വീണു
കുമിഞ്ഞൊരിത്തീരത്തണഞ്ഞു?
പേമഴ തിരയും നാൾകളിലറിഞ്ഞു
നാം
മഞ്ഞിൻ കടുപ്പം,
ചുണ്ടിൽ വ-
ന്നുറഞ്ഞൊരുപ്പിന്റെ
ചവർപ്പ്,
താണ്ടിയോരനന്തദൂരത്തിന്നെരിവ്,
പാതിരാച്ചിതയിലങ്ങെങ്ങോ
കരിഞ്ഞ സ്നേഹത്തിൻ
തരികൾ,
വേനലിൻ പുകയിൽ മങ്ങിയ
സുകൃതബോധവും,
വിയർപ്പും രക്തവുമടിഞ്ഞ
പാതയും....
പരക്കെ വാനിടമിരുണ്ടു
രാത്രി ത-
ന്നലക്കാറ്റു ചുറ്റും
തെറിച്ചു നീങ്ങുമ്പോൾ,
വിളർത്ത മേഘത്തിൻ
മുഖത്തു വൻപുക-
യടിഞ്ഞു കണ്ണീരിന്നുറഞ്ഞു
വീഴുമോ?
ഇനിയുമെന്തിന്നു
വിളിക്കുന്നെന്നെ നീ?
കടുത്ത ദാഹത്തിൻ
തിളയ്ക്കും ജ്വാലകൾ
വരണ്ട മണ്ണിന്റെ
ജരാനരകളും...
എവിടെയോ ദൂരെച്ചിലമ്പുകൾ
കെട്ടി-
യുണർന്നു കൊള്ളിയാൻ
പലവുരു മിന്നി,
തണുത്ത വെൺചിറകലച്ചു,
പച്ചില-
ക്കുരുന്നുകൾ ഞെട്ടി
വിറയ്ക്കവേ, മഴ-
യുദിച്ചെന്നോ? യാത്രയ്ക്കൊരുങ്ങെന്നോ?
നോക്കൂ,
തിരയുവാൻ മാത്രം
ജനിച്ചെന്നോ നമ്മൾ?
ഇനിയുമെന്തിനു വിളിക്കുന്നെന്നെ
നീ?