P.VIJAYAKUMAR

Thursday, August 23, 2012

തീയും തിരകളും


കള്ളവുമില്ല, ചതിയുമില്ല :
കൽപകാലത്തോളം ജീവനില്ല!
കാണുന്നതൊക്കെയും സത്യമല്ല.
കാണാത്തതോ വെറും നിഴലുമല്ല.

ഏകാന്തമേഘങ്ങൾ സന്ധ്യയല്ല.
ഏകരായെങ്ങും നാമെത്തുകില്ല.
ഈ രാവിലെല്ലാരുമൊന്നു പോലെ
തോരാമഴയിലെത്തുള്ളി പോലെ.

മോഹലക്ഷവന്ധ്യ താപങ്ങളിൽ
എന്തായാലെ,ന്തെന്നൊരുണ്മയില്ല

എന്തിനീയോർമ്മകളെത്തിയെന്നിൽ?
എന്തിനീ പൂവിളി കേൾപ്പൂ വീണ്ടും?
എത്രയായാലും നാം മർത്ത്യരല്ലേ?
എങ്ങോ പകലെന്ന ദൂരമല്ലേ?

കാടു വിളിക്കുമ്പോൾ കൂട്ടുകാരാ,
കാറ്റു ക്ഷണിക്കുമ്പോൾ കാഴ്ചക്കാരാ,
കാലം തിളയ്ക്കുന്നു നെഞ്ചിലിന്നും,
കാണ്മൂ  ചിറകെത്രയായിരങ്ങൾ!

ആധിയും വ്യാധിയുമൊന്നുമില്ല
ആദിമധ്യാന്തങ്ങളോർക്കുകില്ല.
തീയും തിരയും കടന്നു പോകാൻ
തീരാക്കടലിൽ നാമൊന്നു ചേരാം.

എല്ലാം ചികഞ്ഞുള്ളു നീറിപ്പാടാം.
എല്ലാം തെളിഞ്ഞുയിർ ചേർന്നു പോകാം.